തിരുവനന്തപുരം: വി.എസ് ഇല്ലാതെ ഇടതുമുന്നണി തെരഞ്ഞെടുപ്പിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും ഇടതുമുന്നണിയെയും കോടിയേരി ബാലകൃഷ്‌ണന്‍ നയിക്കുമെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രി ആയി ചുമതലയേറ്റ നാള്‍ മുതല്‍ അവസാനം വരെ പാര്‍ട്ടിയുടെ നിലപാടുകളെ എതിര്‍ത്ത വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന് അഞ്ചര മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കു ശേഷം പാര്‍ട്ടി തീരുമാനിച്ചു. വി.എസിനു പുറമേ പിണറായി വിജയനും മത്സരിക്കില്ല. പിണറായി പാര്‍ട്ടി സെക്രട്ടറിയായി തന്നെ തുടരും. ഭരണമല്ല, പാര്‍ട്ടിയാണ് പ്രധാനമെന്ന് അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നിലപാടാണ് പാര്‍ട്ടി എടുത്തത്. തലശ്ശേരിയില്‍ നിന്നാണ് കോടിയേരി മത്സരിക്കുക.
മുഖ്യമന്ത്രിയായി അധികാരമേറ്റ നാള്‍ മുതല്‍ പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഒറ്റയാള്‍ പോരാട്ടം നടത്തിയ വി.എസിന് ഇനിയും മുഖ്യമന്ത്രിയാക്കിയാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. പാര്‍ട്ടിയുടെ തീരുമാനങ്ങളെ എതിര്‍ക്കുന്ന ഇതുപോലെ ഒരു നേതാവ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഭരണം കിട്ടിയില്ലെങ്കിലും പ്രതിപക്ഷത്തിരിക്കേണ്ടിവന്നാലും വേണ്ടില്ല, വി.എസിനെപോലെ ധിക്കാരിയായ ഒരാള്‍ മത്സരിക്കേണ്ടെന്ന ഉറപ്പ നിലപാടിലാണ് ഔദ്യോഗിക പക്ഷം. രാവിലെ 9.30 ന് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ വി.എസ് മത്സരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. വി.എസിന്റെ സ്‌ഥാനാര്‍ഥിത്വം 140 മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നുവെങ്കിലും അതിനെ ഔദ്യോഗിക വിഭാഗം എതിര്‍ക്കുകയായിരുന്നു. ചര്‍ച്ചയില്‍ ദേശീയ നേതാക്കള്‍ നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നുവെന്നാണ് സൂചന.
സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പുറത്തുവന്ന വി.എസിന്റെ മുഖഭാവം തെരഞ്ഞെടുപ്പില്‍ മുന്നണി നേരിടാനിരിക്കുന്ന പരാജയത്തിന്റെതായിരുന്നുവെന്ന് വ്യക്തമായിരുന്നു. മുന്നണിയെ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിക്കാന്‍ കൊതിച്ച പടത്തലവന്‍ നിരാശയോടെ പുറത്തുവരുന്ന ദൃശ്യമാണ് കണ്ടത്. യോഗ തീരുമാനത്തെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ‘അതു പറയേണ്ടവര്‍ പറയുമെന്ന്’ അറിയിച്ച് അദ്ദേഹം കാറില്‍ കയറി. ഊര്‍ജം ചോര്‍ന്നുപോയ പരാജിതെന്റ ശരീരഭാവമായിരുന്നു വി.എസിനപ്പോള്‍. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ആദ്യമേ വ്യക്തമാക്കിയ വി.എസ് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ലഭിച്ചത്. താന്‍ എടുത്ത നിലപാടുകള്‍ വീണ്ടും മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. വി.എസിെന്റ സ്ഥാനാര്‍ഥിത്വം വെല്ലുവിളിയുയര്‍ത്തിയിരുന്ന യു.ഡി.എഫിന് ആശ്വാസം നല്‍കുന്നതാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം.
സെക്രട്ടേറിയറ്റ് തീരുമാനം ചര്‍ച്ച ചെയ്യാന്‍ സഗസ്ഥാന സമിതി യോഗം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ സെക്രട്ടേറിയറ്റിനെ മറികടക്കാനുള്ള ധൈര്യം സമിതിക്ക് ഉണ്ടാവില്ല എന്നകാര്യം വ്യക്തമാണ്. വി.എസ് അനുകൂലരായ ഏതാനും പേരെ സ്ഥാനാര്‍ഥിയാക്കി വി.എസ് പക്ഷത്തെ തണുപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
2006-ല്‍ സീറ്റ് നിഷേധിച്ചപ്പോള്‍ സംഭവിച്ചപോലെ ജനകീയ വികാരം ഇത്തവണ പാര്‍ട്ടി എതിരെ ഉയരാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവും സെക്രട്ടേറിയറ്റിനു ധൈര്യം പകര്‍ന്നു. പ്രതിഷേധിക്കാന്‍ ഇറങ്ങുന്നവരെ ഒതുക്കാന്‍ നേരത്തെ തന്നെ ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് സൂചന.
No comments:
Post a Comment